Saturday, February 14, 2009

മഞ്ഞ്.......


മഞ്ഞ്.......

സുഹത്തിന്റെ പറുദീസാ നിങ്ങള്ക്ക് അനുഭവിക്കണോ ? ജനുവരിയിലെ ഏതെന്ഗിലുമ് ഒരു പ്രഭാതത്തില്‍ സുര്യന്‍ പിറക്കും മുന്‍പേ കൂകിപ്പായുന്ന തീവണ്ടിയില്‍ ഇടം പിടിക്കുക. തീവണ്ടിയുടെ വേഗത അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി എന്ന് തോന്നുമ്പോള്‍ ജനല്‍ പാളികള്‍ ഉയര്‍ത്തി അതിലൂടെ നിങ്ങളുടെ കൈപ്പത്തി പുറത്തിടുക. ആ തണുപ്പിന്റെ സുഖം പറുദീസാ അല്ലെങ്കില്‍ പിന്നെ മറ്റ് എന്താണ് ?
വെറുതെ കൊതിക്കുക ,മഞ്ഞുകളാല്‍ മൂടപ്പെട്ട ഒരു കുന്നിലെ പുല്‍വീട്ടില്‍ ഒറ്റക്കിരുന്നു പാട്ടുപാടാന്‍ ,തീ കായാന്‍,കമ്പിളിയുടെ ഉള്ളില്‍ ഊളയിടാന്‍.
ഡിസംബര്‍ 24, ക്രിസ്തുമസ് തലേന്ന് രാത്രി പള്ളിയില്‍ പോകുന്നവര്‍ കുഞ്ഞു ഈശോയെ സ്മരിക്കുകയാണോ അതോ മഞ്ഞിനെ, അതിന്റെ തണുപ്പിനെ ശപിക്കുകയാണോ? നിശ്ചയമായും കര്‍ത്താവെ അത് നിന്നെ ആവില്ല. അല്ലെങ്കില്‍ എന്തിനാണ് കാലിത്തൊഴുത്തില്‍ പിറന്ന നിന്നെ കാണാന്‍ വരുന്നവന് ചെമ്മരിയാടിന്റെ കമ്പളം. മഞ്ഞിനെ സ്നേഹിച്ചവര്‍ എത്ര പേരുണ്ടാവും. കണക്കെടുക്കെണ്ടിയിരിക്കുന്നു.
ഡല്‍ഹിയില്‍ പുറത്തിറങ്ങാന്‍ മേല.തലയില്‍ മഞ്ഞുകട്ട വീഴുമെന്നു അമ്മ മകനെ വിലക്കുന്നു. അപ്പോള്‍ അവന്‍ തിരഞ്ഞത് അച്ഛന്റെ ഹെല്മെറെ. ബംഗ്ലൂര്‍ നഗരത്തില്‍ രാവിലെ 9 മണിക്ക് എസ്കിമോയെ പോലെ ഏറ്റവും അടുത്ത കൂട്ടുകാരി. ചിരി അടക്കാനായില്ല. ഡിസ്കവറി ചാനലില്‍ കണ്ട അത്ഭുട ജീവി കണക്കെ കമ്പിളിയില്‍ പൊതിഞ്ഞ ഒരു രൂപം .
കൈ തീവണ്ടിക്കു പുറത്തു തന്നെ കിടക്കുകയാണ് .പാലത്തിനോട്‌ ചേര്‍ന്ന് നീണ്ട വയല്‍. പച്ചയുടെ വകഭേദങ്ങള്‍ തീര്‍ത്തു നീണ്ടുനിവര്‍ന്നു .പാടത്തെ നെല്‍ക്കതിര്‍ കൂമ്ബിനില്‍ക്കുന്നു. നിനക്കും തണുപ്പാണോ.
ചെറിയ മരച്ചില്ലയില്‍ പാതിയടഞ്ഞ കണ്ണുകളുമായി ഒരു കൊറ്റി,തല താഴ്ത്തി ചിറകൊതുക്കി ഒരു മീനിനെ പോലെ. മുന്നിലെ വെള്ളത്തിലെ മീനിനു പുലഞാര്‍ത്തു ഉല്ലസിക്കാം. ശത്രുവിന്റെ കൊക്കുകള്‍ തനിക്കു നേരെ വരില്ല .അവന്‍ തണുപ്പിനെ വെല്ലാന്‍ പോനവനല്ല. മഞ്ഞിനെ ,തണുപ്പിനെ സ്നേഹിക്കുന്ന ആദ്യ ആളെ കണ്ടെത്തി. വാലില്‍ ചുമന്ന പാടുള്ള പരല്‍മീന്‍ . ഇടംകന്നിട്ടെപോലും അവന്‍ കൊറ്റിയെ നോക്കുന്നില്ല. അവനു ഉറപ്പാണ്‌ , ശത്രുവിന്റെ ശത്രു മിത്രം. മഞ്ഞ് എന്‍റെ സുഹൃത്താണ് .
അല്ല മഞ്ഞിനെ സ്നേഹിച്ച ഒന്നാമത്തെ ആള്‍ ആ പരല്മീനല്ല. അത് ഞാനാണ് . കാരണം എന്‍റെ കൈ തീവണ്ടിക്കു വെളിയില്‍. എന്‍റെ കണ്‍പീലിയില്‍ മഞ്ഞ് തുള്ളികള്‍ . വെറുതെ മോഹിച്ചു, നീണ്ടുനിവര്‍ന്ന പുല്‍ മൈതാനിയിലൂടെ നഗ്നപാദനായി പുലര്‍ച്ചെ വെറുതെ നടക്കാന്‍. പുല്ലിന്‍ തുമ്പിലെ മഞ്ഞ് തുള്ളിയെ നാക്കാല്‍ ഒപ്പി എടുക്കാന്‍ . എനിക്കെ മുന്‍പേ ആ മൈതാനത്ത് ഉരുണ്ടുകളിക്കുന്നു ഒരു ശ്വാന വിദ്വാന്‍. മഞ്ഞിന്റെയും എന്റെയും കൂട്ടുകാരന്‍.
മഞ്ഞിന്റെ കാലഭേദങ്ങള്‍ തിരിച്ചറിയുന്ന ഒരു കൂട്ടരേ എനിക്കറിയാം , പത്രക്കാര്‍. രാവിലെ 9 മണി വരെ കിടന്നുറങ്ങുന്ന ജേര്‍ണലിസ്റ്റ് കള്‍ അല്ല . പത്രകെട്ടുകലുംയി വീട് വീടാന്തരം ,ഗ്രമാഗ്രമാന്തരം കാല്നടയിലും സൈക്ലിലും . ഒരിക്കലും പതിവ് തെറ്റിക്കാതെ ഒരായിരം പേര്‍. തലയിലെ കെട്ടില്‍ ചൂടേറിയ വാര്‍ത്തകള്‍ . ആ വാര്‍ത്തകള്‍ക്കു ഒരുപക്ഷെ അവരുടെ തണുപ്പ് അകറ്റാന്‍ കഴിയുന്നുണ്ടാവണം. തണുപ്പിന്റെ പുതപ്പനിഞ്ഞു ചൂട് വിക്കുനവര്‍.
തണുപ്പകറ്റാന്‍ രാവിലെ കാരണവന്മാര്‍ പറമ്പിലെ കരിയിലകൂട്ടി തീയിടും . തേക്കിലകല് കത്തി അമരുമ്പോള്‍ കരകര ശബ്ദം ഉയരും. കത്തിയിട്ടും അമരാത്ത ശേഷിപ്പുകള്‍ പുകകൊപ്പം ആകാശത്തേക്ക് ഉയരും .അഗ്നിശുധിക്ക് ശേഷവും പെപ്പരുകളിലെ അച്ചടികള്‍ വായിക്കാം ,ഇത് എന്‍റെ എന്‍റെ ഒരു കണ്ടെത്തലാണ് . തൊടാതെ വേണം വായിക്കാന്‍. ഒരു ചെറുകാറ്റിന്റെ സ്പര്‍ശനത്തില്‍ പൊടിഞ്ഞു ഇല്ലാതാകുന്ന വാക്കുകള്‍. അങ്ങനെ അക്ഷരങ്ങളുടെ ശക്തി ക്ഷേയിക്കുന്നതും ഒരു മഞ്ഞുകാലത്ത് ഞാന്‍ കണ്ടു. വാക്കുകള്‍ പടവാള്‍ ആണെന്ന് മലയാളം ക്ലാസ്സില്‍ കേട്ടപ്പോള്‍ ഞാന്‍ മാത്രം മന്ദഹസിച്ചു.
കാശ്മീരിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ ഒരു സംശയം ബാക്കി ഉണ്ട് .അവിടെ ഐസ് കച്ചവടക്കരുണ്ടാകുമോ? പഴയ ഹെര്‍ക്കുലിസ് സൈക്ലില്‍ പുറകില്‍ നീല പെട്ടിയും ക്രോസ്സ്ബാറില്‍ മണിയും തൂക്കിവരുന്ന ഐസ് കാരന് പിന്നാലെ കഷ്മീരികുട്ടികള്‍ ഊടരുണ്ടോ ? ഒരുപിടി മഞ്ഞ് വാരി നടുക്കൊരു ഈര്‍ക്കില്‍ കുത്തി പഴച്ചാര്‍ ഒഴിച്ച് കഴിക്കാനെങ്ങിലും ഒരിക്കല്‍ കശ്മീരില്‍ പോകണം.